Friday, June 16, 2017

We are trying even more...

[കാലം ചെല്ലുംതോറും രക്തത്തിലെ പഞ്ചസാരയുടെ സ്വീകാര്യമായ അളവു് കുറച്ചുകുറച്ചുകൊണ്ടുവരുന്നതു്, ഡോക്ടർമാരെല്ലാം കൂടി നടത്തുന്ന ഒരു അന്താരാഷ്ട്രഗൂഡതന്ത്രത്തിന്റെ ഭാഗമാണെന്നു് ചില ഡാം സ്റ്റുപ്പിഡ് ഇഡിയറ്റുകൾ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നു...]

എന്റെയൊക്കെ കുട്ടിക്കാലത്തു് പിങ്കു നിറമുള്ള ഒരു പൊടി വെള്ളത്തിൽ കലക്കിയതാണു് എല്ലാ രോഗങ്ങൾക്കും ലഭിക്കുന്ന സർവ്വരോഗസംഹാരി. സർക്കാർ വക ഡിസ്പെൻസറിയിൽ ഒരു കുപ്പിയും കൊണ്ടുപോയാൽ അതു് സൗജന്യമായി ലഭിക്കും.

പനി, തലവേദന, വയറുവേദന തുടങ്ങി രക്താർബ്ബുദത്തിനുവരെ അതു മതി.
അഥവാ അർബ്ബുദം ബാധിച്ചിരിക്കുന്നതു് ശരീരത്തിനു പുറത്താണെങ്കിൽ, അല്ലെങ്കിൽ കാറപകടത്തിൽ തല കഴുത്തിൽനിന്നു് വേർപ്പെട്ടിരിക്കുകയാണെങ്കിൽ, ജെൻഷ്യൻ വയലറ്റ്. വേണമെങ്കിൽ കുറച്ചു് ടിങ്‌ചർ അയോഡിനും. തീപ്പൊള്ളലാണെങ്കിലും അതു മതി.
ഡോക്ടറും ഹാപ്പി. രോഗിയും ഹാപ്പി.
ഇപ്പഴൊക്കെ എന്തു ചികിത്സ? എന്തു മരുന്നു്! എത്ര വലിയ അസുഖമുണ്ടെങ്കിലും ഒരു കുഞ്ഞുപൊതിയിൽ കണ്ണിൽ പെടാൻ പോലും വലിപ്പമില്ലാത്ത നാലോ അഞ്ചോ ഗുളികകൾ! ച്ഛായ്!

വെറും നാല്പതുവർഷത്തിനുള്ളിൽ എത്ര വലിയ മാറ്റമാണു് നമ്മുടെ ആരോഗ്യപദ്ധതികളിൽ സംഭവിച്ചതെന്നറിയണമെങ്കിൽ ആ പഴയ കാലത്തിലും ജീവിച്ചിരുന്നിരിക്കണം. രോഗികൾക്കും അപകടങ്ങൾക്കിരയായവർക്കും ആകെ ലഭ്യമായ രക്ഷാമാർഗ്ഗങ്ങൾ എത്ര പ്രാകൃതമായിരുന്നു എന്നു് ഇന്നു ചിന്തിക്കാൻ പോലുമാവില്ല.

ഇക്കാലത്തു്, ഏറ്റവും ലാഭത്തിൽ കൊള്ളചെയ്യാൻ വേണ്ടി ആരെങ്കിലുമൊക്കെക്കൂടി ഷുഗർ ലെവൽ കൂടെക്കൂടെ താഴേക്കു സെറ്റ് ചെയ്തു് ശരീരം പ്രോഗ്രാം ചെയ്തുവെയ്ക്കുന്നൊന്നുമില്ല. ജീവിതത്തിന്റെ ഗുണമേന്മയും ദൈർഘ്യവും കൂടുന്നതിനനുസരിച്ചു്, കൂടുതൽ ശോഭനവും സുഖസ്ഥായിയുമായ ഭാവി പ്രതീക്ഷിക്കുമ്പോൾ നമ്മുടെ പല 'റീഡിങ്ങു'കളും പുതുക്കിയെന്നു വരും. ഒരു കാലത്തു് സാധാ ഹവായ് ചെരുപ്പുപോലും ഉപയോഗിക്കാതിരുന്ന നമ്മൾക്കിപ്പോൾ ബാറ്റയുടെ ഷൂസെങ്കിലും നിർബന്ധമായതുപോലെത്തന്നെ.

തിമിരം, അസ്ഥിക്ഷയം, ശ്വാസഭംഗം, പ്രമേഹം, അർബ്ബുദം, ഹൃദയസ്തംഭനം, മസ്തിഷ്കാഘാതം, മഹോദരം, അൾഷിമേഴ്'സ് തുടങ്ങിയ രോഗങ്ങളൊക്കെ ഒരാളൊഴിയാതെ എല്ലാർക്കും നിശ്ചയമായും വരും. ഭാഗ്യവും ആരോഗ്യവുമുള്ള ഒരാൾക്കു് അങ്ങനെയൊക്കെ വരാൻ പത്തിരുനൂറു വർഷം വരെ ജീവിച്ചിരിക്കേണ്ടിവന്നേക്കാം. പക്ഷേ അതിനുമുമ്പേ അയാൾ കാറിടിച്ചോ ഇടിമിന്നലേറ്റോ മരിച്ചിരിക്കും. It is only a matter of how long you live before one or other part of your body complex stops functioning in its wonderful and meticulous normal way.
മുമ്പൊക്കെ, ഏതാണു രോഗമെന്നുപോലും നാം തിരിച്ചറിയാറില്ല. ഡിസ്പെൻസറിയിലെ മരുന്നു് സർവ്വരോഗസംഹാരിയായിരുന്നതു് ആ ഗതികേടുകൊണ്ടാണു്. മൂത്ത അർബ്ബുദം വന്നാലും, 'വയറ്റിലൊരു മുഴ വന്നു പഴുത്തു നീരുകെട്ടി. അയാൾ അങ്ങനെ കാഞ്ഞുപോയി' എന്ന ഒരൊറ്റ വാചക പോസ്റ്റ്-മോർട്ടം ഡയഗ്നോസിസിൽ മിക്കപ്പോഴും ഓരോ കഥയും കഴിയും. 50 വയസ്സായ വൃദ്ധൻ മരിച്ചുപോയി എന്നു സ്വ.ലേ.കൾ പത്രവാർത്തയെഴുതും. വയസ്സു 35 കഴിഞ്ഞാൽ നിങ്ങൾ ചുരുങ്ങിയ പക്ഷം മദ്ധ്യവയസ്കനെങ്കിലുമാവും.

കിഡ്നിയോ ഹാർട്ടോ ബ്രെയിനോ ഒക്കെ ഒറിജിനൽ പീസുതന്നെ നന്നായി വർക്കു ചെയ്യുന്നുണ്ടെങ്കിൽ അതുതന്നെയാണു് എപ്പോഴും നല്ലതു്. അങ്ങനെ വർക്കു ചെയ്യാൻ ഇട വരട്ടെ എന്ന ഉദ്ദേശത്തിലാണു് ഷുഗറും പ്രഷറും കൊളസ്റ്ററോളും ഒക്കെ ഇത്രത്തോളം മതിയെന്നു് ഭിഷഗ്വരന്മാർ പറഞ്ഞുതരാൻ ശ്രമിക്കുന്നതു്.

ഇനി, ഇതൊക്കെ ചെയ്താലും, ദൗർഭാഗ്യവശാൽ, അവയ്ക്കും കേടു സംഭവിക്കാം. വഴിയിൽ വെച്ചു് പഞ്ചർ ആയിപ്പോകുന്ന ടയർ പോലെ.

അപ്പോൾ രണ്ടു് ഓപ്ഷനുണ്ടു്. മറ്റൊരാൾക്കു് ആവശ്യമില്ലാത്തതോ അത്യാവശ്യമില്ലാത്തതോ ആയ സ്റ്റെപ്പിനി ടയർ ഉണ്ടെങ്കിൽ, അയാൾ അതു കടം തരാൻ തയ്യാറാണെങ്കിൽ, യാത്ര കുറേക്കൂടി നീട്ടാം. അല്ലെങ്കിൽ യാത്ര അവിടെവെച്ചുനിർത്താം.
സ്വന്തം ജീവനു് ഒരു ആൾട്ടർനേറ്റീവ് ഓപ്ഷൻ ഒരിക്കലുമില്ല. ഒന്നുകിൽ നിങ്ങൾക്കു് ജീവിക്കാം.

അല്ലെങ്കിൽ?
അല്ലെങ്കിൽ ഒന്നുമില്ല. ഈ ലോകം തന്നെയില്ല. ജീവിയെസംബന്ധിച്ചു്, ജീവന്റെ അവസാനം ഈ പ്രപഞ്ചത്തിന്റെ അവസാനം തന്നെയാണു്. ഒരു വയ്ക്കോൽത്തുരുമ്പിലെങ്കിലും ഞാന്നുവലിച്ചുപിടിച്ചുനിന്നു് ഒരു നിമിഷമെങ്കിലും കൂടുതൽ ജീവിക്കാമെന്നു് പ്രത്യാശിച്ചുകൊണ്ടാണു് പുഴുക്കൾ പോലും അവയുടെ സനാതനസമരം ചെയ്യുന്നതു്. താൻ ചത്തു മീൻ പിടിച്ചാൽ ഒരു തത്ത്വശാസ്ത്രവും തങ്ങളെ സഹായിക്കാനുണ്ടാവില്ല എന്നു് അവയ്ക്കുപോലും അറിയാം.
ഒരു കാലത്തു് സ്വന്തം ടയറിലെ കാറ്റുപോയാൽ അവിടെവെച്ചു് യാത്ര നിർത്തിക്കോളണം എന്ന ഒരൊറ്റ ഓപ്ഷനേ ഉണ്ടായിരുന്നുള്ളൂ. ഇന്നു് മറ്റു പോംവഴികൾ കൂടി ലഭ്യമാണു്. ചുരുങ്ങിയ പക്ഷം, അടുത്ത ഓട്ടോറിക്ഷാ സ്റ്റാൻഡ് വരെയെങ്കിലും ഓടിയെത്താം. അത്രത്തോളം, നാം മോഡേൺ മെഡിസിനും (വേണമെങ്കിൽ ദൈവത്തിനും) നന്ദി പറയുക.

വൈദ്യശാസ്ത്രലോകവും ഔഷധലോകവും പരിപൂർണ്ണസുന്ദരമാണെന്നും നിഷ്കളങ്കമാണെന്നും അർത്ഥമാക്കുന്നില്ല. മറ്റെല്ലാ രംഗത്തിലുമെന്നപോലെ, കൊള്ളലാഭത്തിനോടുള്ള ഭ്രമം, പിടിപ്പുകേടു്, അശ്രദ്ധ, പിഴയ്ക്കുന്ന കൈക്രിയകളും അനുമാനങ്ങളും ഒക്കെ അവിടെയും ഇഷ്ടം പോലെയുണ്ടു്. പക്ഷേ, അതു് പുതിയ ചികിത്സാരീതികളെ അവമതിക്കാനുള്ള ഒഴികഴിവുകളല്ല.
തെറ്റായി രോഗനിർണ്ണയം നടക്കുന്നതും അണുബാധ മൂലം മരിക്കുന്നതും പ്രിസ്ക്രിപ്ഷൻ പിഴച്ചുപോകുന്നതും ഒന്നും ശാസ്ത്രത്തിന്റെ കുറ്റമല്ല. അതു പ്രയോഗിക്കുന്നവരുടെ അറിവുകേടോ അശ്രദ്ധയോ, പ്രയോഗത്തിൽ വരുത്തേണ്ട ഭരണസംവിധാനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയോ മൂലമാണു്. യുദ്ധം ചെയ്യേണ്ടതു് നാമൊക്കെ സ്വതേ ശീലമാക്കിവെച്ചിരിക്കുന്ന ആ 'കൊയപ്പല്യാ'സംസ്കാരത്തിനോടാണു്. അല്ലാതെ, സ്റ്റെപ്പിനി ടയർ നൽകാൻ തയ്യാറാവുന്ന സുഹൃത്തിനോടല്ല.

ആത്യന്തികമായി, ജീവൻ ജീവനോടും മനുഷ്യൻ മനുഷ്യനോടും എല്ലാക്കാലത്തും പറഞ്ഞുകൊണ്ടിരിക്കുന്ന ലളിതമായ വാചകം ഇതാണു്:
"We are trying..
We hope we will accomplish..
We are trying even more..
And we will continue trying until we accomplish or perish completely".

No comments:

Post a Comment

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...